Thursday 20 September 2012

҉YOUR-MAILS GROUP ҉ കൊച്ചിയുടെ സ്വന്തം ഷാപ്പുകറി...


 

ഇതാണ് എറണാകുളത്തെ ഷാപ്പ് കറി ഹോട്ടല്‍. കള്ളൊഴിച്ച്, കള്ള് ഷാപ്പില്‍ കിട്ടുന്ന എല്ലാ കറികളും ഇവിടെ കിട്ടും നല്ല രുചിയോടെ. 'കള്ളൊഴിച്ച്' എന്ന് പറഞ്ഞത് കൊണ്ട് തെറ്റിദ്ധരിക്കണ്ട, കള്ള് ഇവിടെ കിട്ടില്ലെന്ന് തന്നെ അര്‍ത്ഥം"

കൊച്ചിയുടെ സ്വന്തം ഷാപ്പുകറി

Posted on: 23 Apr 2012

Text: T J Sreejith / Photos: P Jayesh

 

നല്ലൊരു തക്കിടിമുണ്ടന്‍ താറാവിന് നീന്തി നടക്കാനുള്ള വെള്ളം വായില്‍ നിറഞ്ഞു. പനമ്പുകെട്ടി മറച്ച ഷാപ്പിനുള്ളില്‍ നിന്നൊരു രുചിയുടെ കൊടുങ്കാറ്റ്... മസാലയുടെ മണം പിടിച്ച്, തലയ്ക്ക് ലഹരി മൂത്ത് ചെന്ന് നിന്നത് തക്കാളിയും സാവാളയുമെല്ലാം വെച്ച് അലങ്കരിച്ച് താറാവ് വരട്ടിയതിന് മുന്നില്‍. അലാവുദീന്റെ അത്ഭുതവിളക്കില്‍ നിന്ന് ഭൂതം വരുന്നതിന് മുന്നേ പുകവരുന്നത് പോലെ കറിയില്‍ നിന്ന് രുചിയുടെ ഗന്ധം ഉയരുന്നു. തൊട്ടുചേര്‍ന്ന് ചെമ്മീനുകള്‍ വട്ടമിട്ട് വെച്ചിരിക്കുന്നു. ഇനി ചോറു വരട്ടെ...

ഇതാണ് എറണാകുളത്തെ ഷാപ്പ് കറി ഹോട്ടല്‍. കള്ളൊഴിച്ച്, കള്ള് ഷാപ്പില്‍ കിട്ടുന്ന എല്ലാ കറികളും ഇവിടെ കിട്ടും നല്ല രുചിയോടെ. 'കള്ളൊഴിച്ച്' എന്ന് പറഞ്ഞത് കൊണ്ട് തെറ്റിദ്ധരിക്കണ്ട, കള്ള് ഇവിടെ കിട്ടില്ലെന്ന് തന്നെ അര്‍ത്ഥം. ശരിക്കുമൊരു കള്ളുഷാപ്പിന്റെ സെറ്റപ്പാണ് ഹോട്ടലിന്. വാതില്‍ക്കല്‍ തന്നെ അന്നത്തെ മെനു പ്രദര്‍ശിപ്പിച്ചിരിക്കുന്നു. 'ദേ ഇവിടെ കിട്ടും' എന്നെഴുതിയതിന് താഴെ നാടന്‍ ഊണ്, കപ്പ, അപ്പം, താറാവ്, ചെമ്മീന്‍, ആവോലി, കാളാഞ്ചി, തിരുത..അങ്ങനെ പോകുന്നു അന്നത്തെ വിഭവങ്ങള്‍. 

തൊട്ടടുത്തുള്ള ജില്ലാ കോടതിയിലെ വക്കീലന്‍മാരും മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികളുമെല്ലാം നല്ല തട്ടാണ്. ഷാപ്പ് കറി എന്ന് കേട്ട് ആദ്യകാലത്ത് അറച്ചു നിന്ന സ്ത്രീകളൊക്കെ ഉച്ചയായാല്‍ രുചി പിടിച്ച് പനമ്പുമറയ്ക്കുള്ളിലെ മേശയ്ക്കുമുന്നിലെത്തുന്നു. തലയില്‍ മുണ്ടിടാതെ ഷാപ്പുകറി കഴിക്കാം. ഭക്ഷണം കഴിക്കുന്നവര്‍ പാത്രത്തില്‍ നിന്ന് തലപൊന്തിക്കുന്നില്ല. മലയാളിയുടെ എരിവിനോടുള്ള കമ്പമാണ് ഷാപ്പ് കറിയുടെ ഗുട്ടന്‍സ്. 


കൊച്ചിക്കാരനായ സുനേഷിന്റെയും കൂട്ടരുടേയുമാണ് ഷാപ്പ് കറി ഹോട്ടലിന്റെ ഐഡിയ. പ്രധാന കുക്ക് പ്രദീപേട്ടനാണ്. വിളമ്പുന്നതിന്റെയും ഉസ്താദ് ഇദ്ദേഹം തന്നെ. ആദ്യം ചേര്‍ത്തലയില്‍ നിന്ന് കറികള്‍ ഉണ്ടാക്കി കൊണ്ടുവരുകയായിരുന്നു പതിവ്. തിരക്ക് കൂടാന്‍ തുടങ്ങിയപ്പോള്‍ പാചകക്കാരൊക്കെ കൊച്ചിക്ക് പോന്നു. രാവിലെ ഏഴുമണിമുതല്‍ മണ്‍ചട്ടിയില്‍ ഷാപ്പുകറികള്‍ റെഡിയായി തുടങ്ങും. 11.30 ആകുമ്പോഴേക്കും വിളമ്പും. ഉച്ചയ്ക്ക് ഏതാണ്ട് രണ്ടരമണിയാകുമ്പോഴേക്കും ചട്ടി കാലിയാകും. പിന്നെ ഇങ്ങോട്ട് വന്നിട്ട് യാതൊരു കാര്യവുമില്ല. 

ഇപ്പോ കറികളിലെ എരിവിനിത്തിരി കുറവുണ്ട്, ഡിസ്‌ക്കൗണ്ടാണെന്ന് വിചാരിക്കണ്ട..ആദ്യ കാലത്ത് ഷാപ്പിലെ അതേ എരിവോടെയാണ് കറികള്‍ വിളമ്പിയത്. പക്ഷേ കഴിച്ചിറങ്ങിയവരുടെ കണ്ണ് നിറയുന്നത് കണ്ടതോടെ എരിവ് കുറച്ചു.
നല്ല വെള്ള സെറാമിക് പാത്രത്തില്‍ ചോറു വിളമ്പി വെച്ചിരിക്കുന്നു. താറാവും ചെമ്മീനും സൈഡ് ഡിഷായി വിളമ്പിയ കക്കയിറച്ചിയും ചോറും കൂട്ടിയൊരു പിടിപിടിച്ചു. നാവിലെ രസമുകുളങ്ങള്‍ തുള്ളിച്ചാടി. കഴിക്കണമെങ്കില്‍ ഷാപ്പിലെ കറികഴിക്കണമെന്ന് പറയുന്നതിതാണ്. ഷാപ്പില്‍ നിന്നിറങ്ങിയിട്ടും രുചിയുടെ വള്ളി നാവില്‍ ഊഞ്ഞാലാടുന്നു.

തറാവ് വരട്ടിയത് (അഞ്ച് പേര്‍ക്ക്)

ആവശ്യമുള്ള സാധനങ്ങള്‍:
താറാവ് - ഒരെണ്ണം (ഒന്നരകിലോ)
ചെറുതായി അരിഞ്ഞ സവാള - അരകിലോ 
ഇഞ്ചി - 75gm
വെളുത്തുള്ളി- 50gm (അരച്ചെടുക്കുക)
പച്ചമുളക്- 10എണ്ണം
വേപ്പില- ആവശ്യത്തിന്
മുളക് പൊടി- 50gm
മല്ലിപ്പൊടി- 25gm
മഞ്ഞള്‍പ്പൊടി- ആവശ്യത്തിന്
തക്കാളി- 1/4kg
തേങ്ങ - ഒരെണ്ണം
ഗരംമസാല- രണ്ട് ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - 1/4 kg
നെയ്യ് - 50gm
അണ്ടിപ്പരിപ്പ്, കിസ്മിസ്- 25gm വീതം

തയ്യാറാക്കുന്ന വിധം
: താറാവ് ചെറിയ കഷണങ്ങളാക്കി കഴുകി വെയ്ക്കുക. ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ സവാള തവിട്ട് നിറമാകുന്നത് വരെ വാട്ടുക. അതിന് ശേഷം ഇഞ്ചി, വെളുത്തുള്ളി അരച്ചതും പച്ചമുളകും ചേര്‍ത്ത് നന്നായി വരട്ടുക. അതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി ഉതിര്‍ത്തരച്ചത് ചേര്‍ക്കുക. ആവശ്യത്തിന് വെള്ളം (ഒരു കപ്പ്). അത് തിളച്ച് വരുമ്പോള്‍ താറാവും വേപ്പിലയും തേങ്ങകൊത്തിയതും ചേര്‍ക്കുക. വെന്തു വരുമ്പോള്‍ തേങ്ങാപ്പാലും ഗരംമസാലയും ചേര്‍ത്ത് തിളയ്ക്കുന്നതിന് മുന്നേ ഇറക്കുക.
അലങ്കരിക്കാന്‍: അണ്ടിപരിപ്പും കിസ്മിസും നെയ്യില്‍ വറുത്ത് മുകളില്‍ വെക്കുക. തക്കാളിയും വട്ടത്തില്‍ അരിഞ്ഞു വെയ്യുക്കുക (ഷാപ്പിലെ അതേ ടേസ്റ്റ് കിട്ടണമെന്നുണ്ടെങ്കില്‍ ഒരല്‍പ്പം എരിവ് കൂട്ടിക്കോളൂ. കൂടതലായാല്‍ ആകെ മൊത്തം ടോട്ടല്‍ പുകയുന്ന സുഖം കിട്ടും).

ചെമ്മീന്‍ ഉലര്‍ത്തിയത് (അഞ്ച് പേര്‍ക്ക്)

ആവശ്യമുള്ള സാധനങ്ങള്‍ 
ചെമ്മീന്‍ - 1/2 സഴ സവാള - 3 എണ്ണം (750gm)
തക്കാളി - 2എണ്ണം
പച്ചമുളക് - 10 എണ്ണം
ഇഞ്ചി - 25gm
വേപ്പില - ആവശ്യത്തിന്
കുടംപുളി - 4എണ്ണം
മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
മുളക് പൊടി - രണ്ട് ടീസ്പൂണ്‍
ഉപ്പ് - ഒരു ടീസ്പൂണ്‍
തേങ്ങ കൊത്തിയത് - അരമുറി
വെളിച്ചെണ്ണ - 150gm

തയ്യാറാക്കുന്ന വിധം: 
വൃത്തിയാക്കിയ ചെമ്മീന്‍, കുടംപുളി, ഉപ്പ്‌പൊടി, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ മുളകുപൊടി, ഇഞ്ചി, തേങ്ങ കൊത്തിയത്, വേപ്പിലയും, വെളിച്ചെണ്ണയും ചേര്‍ത്ത് തിരുമ്മി ചട്ടിയില്‍ മൂടിവെച്ച് വേവിച്ചെടുക്കുക അതിനു ശേഷം ഒരു ചട്ടിയില്‍ 5 ടീസ്പൂണ്‍ വെളിച്ചെണ്ണ ചൂടാകുമ്പോള്‍ മൂന്ന് സവാള അരിഞ്ഞതും ഇഞ്ചി, പച്ചമുളക് വേപ്പിലയും ചേര്‍ത്ത് വാട്ടിയെടുക്കുക. അതിലേക്ക് അരടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി രണ്ട് ടീസ്പൂണ്‍ മുളക് പൊടി, ഒരു ടീസ്പൂണ്‍ കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് ഇളക്കിയതിന് ശേഷം വറ്റിച്ച ചെമ്മീന്‍ ഇട്ട് നന്നായി ഇളക്കുക. അതിലേക്ക് രണ്ട് തക്കാളിയും വേപ്പിലയും പച്ച വെളിച്ചണ്ണയും ചേര്‍ത്ത് ഇറക്കുക. ചെമ്മീന്‍ ഉലര്‍ത്തിയത് റെഡി. ഇനി ചൂടോടെ വിളമ്പിക്കോളൂ.

How To Reach
Location : 
Kochi City, behind Maharajas College, on TD road
By Road: From Ernakulam South Railway Station fetch an auto to the hotel, it will cost - 20.
Contact: Ph: 0484-6412014
Hotel Timing: 11.30am onwards.

--


--
 
 

No comments:

Post a Comment